അടുക്കളക്കാരി
ആളികത്തിക്കുമ്പോഴും
അടി കരിയാതെ ,
വേവേറാതെ ,
തിളച്ചു തൂവാതെ നോക്കാൻ
തത്രപെടുന്നവൾ .
വില്പനയ്ക്ക്.
നോവു ചോരുന്നൊരു
ഹൃദയമുണ്ട് കൊടുക്കുവാൻ..
എനിക്കു വയ്യിതിൻ
ഭാരമിനിയും താങ്ങുവാൻ
എന്റേത് മാത്രം..
എന്റേത് മാത്രം..
എന്ന് ഞാൻ മന്ത്രിച്ചു കൊണ്ടെയിരിക്കുമ്പോഴും
നിന്റെ കണ്ണുകൾ ഓർമിപ്പിക്കുന്നു - "അല്ല"
നീ - എനിക്ക് മുൻപേ നടക്കുന്നവൻ
ഞാൻ - ഓരോ ചുവടിലും നിന്റെ
അടയാളങ്ങൾ കണ്ടെത്തുന്നവൾ
നാം - ഒരേ പാതയിൽ പരസ്പരം
കണ്ടില്ലെന്നു നടിക്കുന്നവർ
ഇന്നെന്റെ പേനയ്ക്
നിന്റെ ഗന്ധമാണ് .
എഴുതി കൂട്ടിയ വാക്കുകളുടെ
വിടവുകളിലെല്ലാം
തളം കെട്ടികിടക്കുന്നു - നിന്റെ മൌനം
ഒടിചെടുത്തൊന്നമർത്തി മായ്‌ച്ചു
ഒന്നേന്നു വരച്ചു തുടങ്ങാൻ
ഒരു മഷിത്തണ്ടിലലാത്തതു കൊണ്ടാണ്
ഞാൻ നിന്റെ ഓർമകളിൽ നിന്നും
ഇറങ്ങി നടന്നത്..
ഒരിക്കൽ കൂടി തോൽക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു -
നിന്നെ പ്രണയിച്ചുകൊണ്ട്....
ഒരിക്കൽ കൂടി നോവാൻ ഞാൻ കാത്തിരിക്കുന്നു
നിന്റെ തിരസ്കാരം കൊണ്ട്....
(എന്തിനാണിങ്ങനെ തുറിച്ചു നോക്കുന്നത് ?
നിന്നെ പ്രണയിക്കുവാൻ ആരുടേയും അനുവാദം
എനിക്കവശ്യമില്ല -നിന്റെ പോലും )
ഇത് വരേയ്ക്കും എഴുതാത്ത
ഒരു കത്തുണ്ടെടോ നിനക്ക് തരാൻ .
ഇനിയും പോസ്റ്റ് ചെയ്യാത്ത ഒന്ന് .
കാറ്റ് പോലെ ഇടയ്ക്കിടയ്ക്
ചോദിക്കാതെ വരുന്ന
പനിചൂടിൽ പിറുപിറുക്കുന്നതും
വിഷാദം പൂക്കുമ്പോൾ
തേങ്ങികരയുന്നതും
പാതിരാത്രിയ്ക്കൊരു
നിമിഷത്തിന്റെ ഭ്രാന്തിൽ
പാടുന്ന കവിതയും
എല്ലാം... എല്ലാം
നീല കടലാസിലെയ്ക്കൊപ്പാറുണ്ട് ഞാൻ
നിന്റെ മേൽവിലാസത്തിലെയ്ക്കായ് ...
ഇനിയുള്ളത് എന്റെ പ്രണയമാണ്
എത്ര ആഴത്തിൽ നീന്തിയാലും
അകം കാണാനാവാത്ത ,
മഷി പടർന്നു കുതിർന്നു പിഞ്ഞിയ
ഒരു നീല കടലാസ്.
അതിൽ .....
അതിലെന്തെഴുതാനാണ് ഞാൻ ?!